ഫാസ്ടാഗില് തിരിമറി നടത്തുന്ന വാഹനങ്ങളുടെ നമ്പറുകള് തിരിച്ചറിഞ്ഞ നടപടി സ്വീകരിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.
ദേശീയപാതകളിൽ തടസ്സമില്ലാതെയുള്ള യാത്രകൾ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ടോൾ പ്ലാസകളിൽ സമയം പാഴാകുന്നത് തടയാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്വീകരിച്ച വിപ്ലവകരമായ നീക്കമാണ് തടസ്സരഹിത ടോൾ പിരിവ് സംവിധാനം. എന്നാൽ, പരീക്ഷാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ സംവിധാനത്തെ കബളിപ്പിക്കാനുള്ള വഴികളാണ് ഏതാനും വാഹന ഉടമകൾ സ്വീകരിക്കുന്നത്.
നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് റീഡ് ചെയ്താണ് ഈ സംവിധാനത്തിൽ ടോൾ പിരിക്കുന്നത്. എന്നാൽ, വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ പതിപ്പിക്കേണ്ട ഫാസ്ടാഗ് അവിടെ പതിപ്പിക്കാതെയാണ് പല വാഹനങ്ങളും പോകുന്നത്. അതേസമയം, കേവലം ഒരു ശതമാനത്തിൽ താഴെയാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്ന ആളുകളെന്നാണ് റിപ്പോർട്ടുകൾ.
ഫാസ്ടാഗിൽ തിരിമറി നടത്തുന്ന വാഹനങ്ങളുടെ നമ്പറുകൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, നമ്പർ ലഭിക്കുന്നത് ഒഴിവാക്കാൻ നമ്പർ പ്ലേറ്റിൽ നടത്തുന്ന തിരിമറിയാണ് മറ്റൊരു തട്ടിപ്പ്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ഒഴിവാക്കുക, പ്ലേറ്റിലെ ഏതാനും നമ്പറുകൾ മറച്ചുവെക്കുക, തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിൽ നമ്പറുകൾ എഴുതുക തുടങ്ങിയ അട്ടിമറികളാണ് ടോൾ നൽകാതിരിക്കാൻ ചെയ്യുന്നത്.
നാഷണൽ ഹൈവേ 48-ലെ സൂറത്ത്-ഭരുച്ച് പാതയിലാണ് ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ടോൾ പിരിവ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ടോൾ പിരിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിന് ഏകദേശം 15 കോടി രൂപയോളം ചെലവായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഐസിഐസിഐ ബാങ്ക് ആണ് നിലവിൽ ഈ ടോൾ സംവിധാനത്തിലെ അക്വയറിങ് ബാങ്കായി പ്രവർത്തിക്കുന്നത്.
ഹൈവേയിലൂടെ പോകുന്ന വാഹനത്തിന്റെ ഫാസ്ടാഗ് ഹൈ-സ്പീഡ് റീഡറുകൾ സ്കാൻ ചെയ്യും. വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നതെങ്കിലും പോലും ഈ റീഡറുകൾക്ക് സ്കാൻ ചെയ്യാൻ സാധിക്കും. അതിനുശേഷം ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക കുറയുകയും ചെയ്യും. അഥവാ ഫാസ്ടാഗ് റീഡ് ചെയ്തില്ലെങ്കിൽ ക്യാമറകളുടെ സഹായത്തോടെ നമ്പർ തിരിച്ചറിഞ്ഞ വാഹനത്തിന്റെ വിവരം വാഹന ഡാറ്റ ബേസിൽനിന്ന് കണ്ടെത്തി ടോൾ ഈടാക്കാനും സാധിക്കും.
