ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്ക് പുറപ്പെട്ട സിദ്ധരാമയ്യയുടെ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ഇതോടെ രാഹുൽ-സിദ്ധരാമയ്യ കൂടിക്കാഴ്ച ഇനി വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്കേ നടക്കൂ. സിദ്ധരാമയ്യ സഞ്ചരിച്ച പ്രത്യേക വിമാനം, മോശംകാലാവസ്ഥയെ തുടർന്ന് ജയ്പുരിലേക്കാണ് വഴിതിരിച്ചുവിട്ടത്.
കർണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല, കർണാടക മന്ത്രിസഭാംഗങ്ങളായ കെ.ജെ. ജോർജ്, ബൈരതി സുരേഷ്, നിയമോപദേഷ്ടാവ് പൊന്നണ്ണ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഡോ. യതീന്ദ്ര, എഐസിസി സെക്രട്ടറി അഭിഷേക് ദത്ത് എന്നിവരാണ് സിദ്ധരാമയ്യയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത്.
കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് വ്യാഴാഴ്ച രാവിലെ സിദ്ധരാമയ്യ ഗവർണറുടെ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഹൈക്കമാൻഡിന്റെ ആവശ്യപ്രകാരമാണ് രാജി സമർപ്പിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. രാജിയോടെ ദീർഘകാലമായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ നിലനിന്നിരുന്ന അധികാരവടംവലിക്കാണ് അവസാനമായത്. മേയ് 31, ജൂൺ 1, 3 തീയതികളിലൊന്നിൽ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം.
