ഇലക്ട്രിക് വാഹന മേഖലയിൽ വൻ പദ്ധതികളുമായി സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെ.എസ്.ഡബ്ല്യു മോട്ടോഴ്‌സ്. 8,000 കോടി രൂപയുടെ ധനസഹായമാണ് ഇതിനായി എസ്ബിഐ നൽകുന്നത്. മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന ഗ്രീൻഫീൽഡ് മാനുഫാക്ചറിങ് ഫെസിലിറ്റിയുടെ നിർമാണത്തിനാണ് ഈ തുക വിനിയോഗിക്കുക.
തന്ത്രപരമായ നീക്കം
പുതിയ നിക്ഷേപം ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന്റെ ഉത്പാദന ശേഷി കൂട്ടുന്നതിൽ നിർണായക പങ്കുവഹിക്കും.
ദശാബ്ദങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പുതിയ തദ്ദേശീയ വാഹന ബ്രാൻഡായി ജെ.എസ്.ഡബ്ല്യു മാറിയേക്കും.
പാസഞ്ചർ വെഹിക്കിൾ സെഗ്മെന്റിൽ പ്രത്യേകിച്ച് ‘ന്യൂ എനർജി വാഹനങ്ങളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉത്പന്ന നിര, പുറത്തിറക്കുന്ന സമയക്രമം എന്നിവ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകും.
സ്റ്റീൽ, സിമന്റ്, വൈദ്യുതി ഉത്പാദനം എന്നീ മേഖലകളിൽ നിലവിൽ സാന്നിധ്യമുള്ള സജ്ജൻ ജിൻഡാലിന്റെ ഗ്രൂപ്പിന് ഈ നീക്കം വാഹന വിപണിയിൽ മേധാവിത്വം നൽകും.
ജെഎസ്ഡബ്ല്യു മോട്ടോഴ്‌സിന് എസ്ബിഐ നൽകുന്ന 8,000 കോടി രൂപയുടെ ധനസഹായം ഇന്ത്യയുടെ ഇവി വിപ്ലവത്തിലെ നാഴികക്കല്ലായാണ് വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ നിർമാണ ശേഷി കൂട്ടുക മാത്രമല്ല ആഗോള പങ്കാളിത്തത്തിലൂടെയും പ്രാദേശിക ഉത്പാദനത്തിലൂടെയും ഇന്ത്യ ഇവി ഹബ്ബായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
