പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് സ്വർണക്കട്ടികളും നാണയങ്ങളും കടത്തി- ഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായും ഭക്തർ സമർപ്പിച്ച സ്വർണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായും റിപ്പോർട്ട്. എഡിജിപി (ഇന്റലിജൻസ്) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എസ്‌. ശ്രീജിത്ത് ഐപിഎസ് സർക്കാരിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

ക്ഷേത്രത്തിലെ പല വിലപിടിപ്പുള്ള വസ്തുക്കളും അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ‘വൈരനാമം’ കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ സ്വർണവിളക്ക് മാറ്റി പകരം ഔദ്യോഗിക രേഖകളൊന്നുമില്ലാതെ ഒരു വെള്ളിവിളക്ക് സ്ഥാപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ഇവർ ക്ഷേത്ര ജീവനക്കാരുടെയും സെക്യൂരിറ്റി വിഭാഗത്തിൻ്റെയും ഒത്താശയോടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ട്രഷററുടെ ഓഫീസിലും വെഹിക്കിൾ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ ഡിജിപി നിർദേശിച്ചിട്ടുണ്ട്. ഭക്തർ നൽകുന്ന കാണിക്കകൾ കൃത്യമായി രേഖപ്പെടുത്തി സുരക്ഷിതമായ ലോക്കറുകളിൽ സൂക്ഷിക്കണമെന്നും ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും സ്ഥാനമാനങ്ങൾ നോക്കാതെ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Exit mobile version