പാരിസ്: ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നറുടെ 30 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് അവസാനിപ്പിച്ച് അർജന്റീനിയൻ താരം യുവാൻ മാനുവൽ സെറുണ്ടോളോ. ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ടിലായിരുന്നു സിന്നറുടെ അപ്രതീക്ഷിത തോൽവി. സ്‌കോർ: 3-6, 2-6, 7-5, 6-1, 6-1.
ആദ്യ രണ്ട് സെറ്റുകൾ നേടുകയും മൂന്നാം സെറ്റിൽ 5-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയും ചെയ്ത ശേഷമാണ് സിന്നർ പരാജയപ്പെട്ടത്. മൂന്നാം സെറ്റിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സിന്നർക്ക് മെഡിക്കൽ ടൈംഔട്ട് എടുക്കേണ്ടി വന്നിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് സെറ്റുകൾ നഷ്ടപ്പെടുകയും നിർണായകമായ അഞ്ചാം സെറ്റിൽ തോൽവി വഴങ്ങുകയും ചെയ്തു. തന്റെ കരിയറിൽ ആദ്യമായാണ് 56-ാം റാങ്കുകാരനായ സെറുണ്ടോളോ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്.
കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന സിന്നറുടെ 30 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിനാണ് പാരിസിൽ അന്ത്യമായത്. കരിയർ ഗ്രാൻഡ് സ്ലാം തികയ്ക്കാൻ സിന്നർക്ക് ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി അത്യാവശ്യമായിരുന്നു.
ഈ സീസണിലെ മൂന്ന് ക്ലേ-കോർട്ട് മാസ്റ്റേഴ്‌സ് കിരീടങ്ങളും ചൂടി പാരീസിലെത്തിയ സിന്നർ കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ പ്രധാനിയായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കാർലോസ് അൽകാരാസിനോട് പരാജയപ്പെടുകയായിരുന്നു സിന്നർ.
മൂന്നാം സെറ്റിൽ 5-4 എന്ന സ്‌കോറിൽ നിൽക്കുമ്പോഴാണ് സിന്നർ ഒരു മെഡിക്കൽ ടൈം ഔട്ട് എടുക്കുന്നത്. എന്നാൽ തിരിച്ചെത്തിയ സിന്നർക്ക് തന്റെ പഴയ ഫോം വീണ്ടെടുക്കാൻ സാധിച്ചില്ല. ഈ അവസരം മുതലെടുത്ത സെറുണ്ടോളോ മൂന്നാം സെറ്റ് 7-5 ന് സ്വന്തമാക്കി തിരിച്ചുവരവ് നടത്തുകയായിരുന്നു. ശാരീരികമായി അവശനായ സിന്നറെ അവസാന രണ്ട് സെറ്റുകളിൽ 6-1, 6-1 എന്ന നിലയിൽ കീഴടക്കിയാണ് സെറുണ്ടോളോ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്.
കാർലോസ് അൽകാരാസ് പരിക്കേറ്റ് പുറത്തായതും നൊവാക് ജോക്കോവിച്ച് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്നതും കാരണം സിന്നറായിരുന്നു ഇത്തവണ കിരീടസാധ്യത കൽപ്പിക്കപ്പെട്ട പ്രധാന താരം. മോണ്ടെ കാർലോ, മാഡ്രിഡ്, റോം ക്ലേകോർട്ട് ടൂർണമെന്റുകളിൽ കിരീടം നേടിയാണ് സിന്നർ പാരീസിലെത്തിയത്.















